റാന്നി:ശൈവ വൈഷ്ണവ സങ്കല്പങ്ങളുടെ സമന്വയമാണ് അയ്യപ്പനെന്ന് അഡ്വ ബി രാധാകൃഷണ മേനോൻ. റാന്നി അഖില ഭാരത അയ്യപ്പ ഭാഗവത മഹാസത്രത്തിൽ ശൈവ വൈഷ്ണവ സങ്കല്പവും ശാസ്താവും എന്നവിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈവ വൈഷ്ണവ ഏറ്റുമുട്ടൽ നടന്നിരുന്നുവെന്ന വാദങ്ങൾ പലരും മുന്നോട്ടു വെക്കുന്നുണ്ട്. ചില നേരിയ ആചാര വ്യത്യാസങ്ങളല്ലാതെ പ്രധാന വ്യത്യാസങ്ങൾ ഒന്നുമില്ല. സംഘർഷമുണ്ടെന്നു പറഞ്ഞു പരത്തുകയായിരുന്നു. ഇവിടെയാണ് ശബരിമല പ്രാധാന്യമേറുന്നത്. ശൈവ വൈഷ്ണവ സംയോഗമാണ് അയ്യപ്പൻ. ശൈവ വൈഷ്ണവ സമ്പ്രദായങ്ങൾ മാത്രമല്ല ശാക്തേയ സംസ്ക്കാരവും സംയോജിക്കുന്ന ക്ഷേത്രമാണ് ശബരിമല. ഗോത്ര വർഗ സംസ്കാരവും ശബരിമലയിൽ സമ്മേളിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ശബരിമലയിൽ ഇത്രയേറെ ജനങ്ങൾ ഒഴുകിയെത്തുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകും. ശൈവവും വൈഷ്ണവവും, ശാക്തേയവും, ഗോത്രീയവുമായ എല്ലാ ആചാര സമ്പ്രദായങ്ങളും ശബരിമലയിൽ പ്രയോഗത്തിലുണ്ട്. അയ്യപ്പൻ ഏതു വിഭാഗത്തിന്റേതെന്നു പറയുക അസാധ്യം, ഹൈന്ദവ ആചാര സമ്പ്രദായങ്ങൾ മാത്രമല്ല സർവ്വ മതങ്ങൾക്കും ശബരിമലയിൽ പ്രാമുഖ്യമുണ്ട്.
ശബരിമലയും, അവിടുത്തെ ആചാര സമ്പ്രദായങ്ങളും എല്ലാം പാഠ്യ വിഷയമാക്കേണ്ടതാണ്. മറ്റു ദേശങ്ങളിലെല്ലാം ശബരിമലയെ ക്കുറിച്ചു പഠിപ്പിക്കണം. അയ്യപ്പ മഹാ സത്രം അത്തരത്തിലുള്ള ഒരു പഠന കേന്ദ്രത്തിന്റെ ആദ്യ ചുവടു വപ്പാണെന്നും അദ്ദേഹം പറഞ്ഞു. സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, തുടങ്ങിയവർ പങ്കെടുത്തു.