കളി ക്രിക്കറ്റ്. കളിക്കാരുടെ വേഷം ധോത്തിയും കുർത്തയും. കളിയെക്കുറിച്ചുള്ള വിവരണം സംസ്‌കൃതത്തിലും. വാരണാസിയിലെ സംപൂര്ണനന്ദ് സംസ്‌കൃത വിദ്യാലയത്തിൻ്റെ നേതൃത്വത്തിലാണ് അപൂർവമായ ഈ ക്രിക്കറ്റ് കളി അരങ്ങേറിയത്. ഭാരതത്തിൻ്റെ സാംസ്കാരികത്തനിമയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയതിന് പിന്നിലെ പ്രചോദനമെന്ന് വിദ്യാലയത്തിന്റെ അധികൃതർ പറഞ്ഞു.
ധോത്തിയും കുർത്തയും ധരിച്ച് അനായാസമായാണ് കളിക്കാർ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നത്. കളിക്കാർക്കൊപ്പം അമ്പയറും പരമ്പരാഗതമായ വേഷമാണ് ധരിച്ചിരിക്കുന്നത്. അപകടം തടയാനുള്ള ഹെൽമറ്റോ ലെഗ്‌പാടോ ഒന്നും തന്നെ കളിക്കാർ ധരിച്ചിട്ടില്ല. ക്രിക്കറ്റ് കളിയിലെ വിചിത്രമായ ഈ ആചാരം കണ്ടു കാഴ്ചക്കാർ അമ്പരന്നു.സംസ്കൃത ക്രിക്കറ്റ് ടൂർണമെന്റ് എന്ന് പേരിൽ അറിയപ്പെടുന്ന ഈ ക്രിക്കറ്റ് മാച്ചിൽ മൊത്തം പത്ത് ഓവറുകളാണുള്ളത്. അഞ്ചു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ വ്യത്യസ്തതക്ക് വേണ്ടിയാണ് സംസ്‌കൃതത്തിൽ വിവരണം ഉൾപ്പെടുത്തിയത്.
വേദങ്ങളും ഉപനിഷത്തുകളും പഠിക്കുന്ന കുട്ടികൾ ഇനി ബാറ്റും ബോളും കൈയ്യിലെടുക്കട്ടെയെന്നും കായിക ശേഷി കുട്ടികളുടെ ഭാവിക്കു അനിവാര്യമാണെന്നും അധ്യാപകർ വിലയിരുത്തുന്നു. രാജ്യത്ത് ആദ്യമായാണ് പരമ്പരാഗത വേഷം ധരിച്ചുള്ള ക്രിക്കറ്റ് കളി അരങ്ങേറുന്നത്.