തിരുവനന്തപുരം : ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുസ്‍ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡിപിഐയെ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശം നൽകി.
ദൃശ്യാവിഷ്കാരം നടത്തിയ ‘മാതാ’ പേരാമ്പ്ര കലാസംഘത്തെ കലോത്സവത്തിൽ നിന്ന് വിലക്കിയതായി മന്ത്രി വ്യക്തമാക്കി. ദൃശ്യാവിഷ്കാരം വേദിയിൽ അവതരിപ്പിക്കുന്നതിനു മുൻപ് റിസപ്ഷൻ കമ്മിറ്റി പരിപാടി കണ്ടിരുന്നു. റിഹേഴ്സൽ വേളയിലാണ് ഇതു കണ്ടത് എന്നാലിത് ഡ്രസ് റിഹേഴ്സൽ ആയിരുന്നില്ല. പരിപാടി എൽഡിഎഫ് നിലപാടിന് വിരുദ്ധമാണ്. .
സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിപിഎം രംഗത്തുവന്നു. ദൃശ്യാവിഷ്കാരത്തിൽ ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്‍ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നു സിപിഎം വ്യക്തമാക്കി .