ദില്ലി :ദില്ലിയിലെ കനത്ത പുകമഞ്ഞിനെ തുടർന്ന് ദേശീയപാതകളിലെ ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. രാജ്യതലസ്ഥാനത്ത് പല സ്ഥലങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിമാനസർവീസുകളെയും പുകമഞ്ഞ് തടസ്സപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ കനത്ത പുകയോട് കൂടിയ മഞ്ഞാണ് വ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന ലോകത്തിലെ രണ്ടായിരത്തോളം നഗരങ്ങളിൽ നടത്തിയ പഠനങ്ങളനുസരിച്ച് സമീപ വർഷങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് ഭയാനകമായ രീതിയിലാണ് വർധിച്ചിരിക്കുന്നത്. മൂടൽമഞ്ഞ്, പുക എന്നിവ ചേരുമ്പോഴാണ് പുകമഞ്ഞ് രൂപപ്പെടുന്നത്.
അടുത്ത സംസ്ഥാനങ്ങളിലെ കൃഷിസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ പൊടിപടലങ്ങളും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഉൾപ്പെടെ സമുദ്രസാമീപ്യമില്ലാത്ത ദില്ലിയുടെ അന്തരീക്ഷത്തിൽ അടിയുന്നുണ്ട്. അതിനു പുറമെ വാഹനങ്ങളുടെ പുകകൂടിയാകുമ്പോഴാണ് അതു പുകമഞ്ഞായി മാറുന്നത്.
മോട്ടോർ വാഹനങ്ങളുടെ പുക, വ്യവസായശാലകളുടെ പുകക്കുഴലുകളിൽ നിന്ന് വരുന്ന വിഷപ്പുക, , പ്ലാസ്റ്റിക്ക് കത്തിക്കൽ, ഖനനം മൂലം അന്തരീക്ഷത്തിൽ കലരുന്ന മാലിന്യങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയെല്ലാം അന്തരീക്ഷത്തെ വിഷമയമാക്കുന്ന ഘടകങ്ങളാണ്..