ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിനാലടി പൊക്കമുളള പടുകൂറ്റന്‍ പ്രതിമ നിർമ്മിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശികളായ അച്ഛനും മകനും. കെ വെങ്കിടേശ്വര റാവുവും മകന്‍ കെ രവി ചന്ദ്രയുമാണ് മോദിയുടെ ശില്‍പ്പം നിര്‍മ്മിച്ചത്. രണ്ട് മാസം മുൻപാണ് നിർമ്മാണം തുടങ്ങിയത്. ഓട്ടോ മൊബൈൽ കമ്പനി ഉപേക്ഷിച്ച യന്ത്ര ഭാഗങ്ങളും മറ്റുമാണ് നിർമ്മാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്.
ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇതിന് ആവശ്യമായ ഒരുടണ്ണോളം വസ്തുക്കള്‍ ശേഖരിച്ചത്. ഹൈദരാബാദിലെ സൂര്യ ശിൽപ്പ ശാലയിൽ വെച്ചാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 12 ഓളം പേർ ചേർന്നാണ് ഇതിനാവശ്യമായ ഓട്ടോമൊബൈൽ വസ്തുക്കൾ ശേഖരിച്ചത്. ബൈക്ക് ചെയിൻ, ഇരുമ്പ് ദണ്ഡുകൾ, ഗിയർ വീലുകൾ, ഓട്ടോ മൊബൈൽ സ്‌ക്രാപ്പ് തുടങ്ങിയവയാണ് പ്രതിമ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തുക്കൾ.
‘സാധാരണയായി ജീവന്‍ തുടിക്കുന്ന പ്രതിമകള്‍ നിര്‍മ്മിക്കുന്നത് വെങ്കലം കൊണ്ടും കോണ്‍ക്രീറ്റുകൊണ്ടുമാണ്. എന്നാല്‍ യന്ത്രഭാഗങ്ങള്‍ കൊണ്ട് അത്തരത്തിലുളള പ്രതിമ നിര്‍മ്മിക്കുക എന്നത് ശരിക്കും വെല്ലുവിളി തന്നെയായിരുന്നു’ വെങ്കിടേശ്വര റാവു പറഞ്ഞു.