തൃശ്ശൂർ: തൃശ്ശൂർ ശക്തൻമാർക്കറ്റിന്റെ വികസനത്തിനായി കൂടതൽ തുക ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി(Suresh Gopi). തൃശ്ശൂർ കോർപ്പറേഷൻ ഓഫീസ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടുതൽ കേന്ദ്ര പദ്ധതികൾ തൃശ്ശൂരിൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു കോർപ്പറേഷൻ ഓഫീസ് സന്ദർശിച്ച ശേഷം മേയർമാരുമായും കൗൺസിലർമാരുമായും അദ്ദേഹം സംസാരിച്ചു.
നേരത്തെ ശക്തൻമാർക്കറ്റിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം പാലിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ശക്തൻമാർക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയാണ് സുരേഷ് ഗോപി നൽകിയത്
‘എങ്ങിനെയാണ് പണം വിനിയോഗിച്ചത് എന്ന് അറിയുന്നതിനായി കഴിഞ്ഞ ദിവസം മാർക്കറ്റ് സന്ദർശിച്ചിരുന്നു. അതിൽ സന്തോഷവാനാണ്. എന്നാൽ ഉദ്ദേശിച്ചകാര്യം നടപ്പിലാക്കുന്നതിനായി കൂടുതൽ പണം നൽകേണ്ടിവരും. കണക്കുകൾ എല്ലാം വിശദമായി പരിശോധിക്കണം. എങ്കിലേ എത്ര ചിലവായി, എത്ര ബാക്കിയുണ്ട് എന്നെല്ലാം വ്യക്തമാകു. അങ്ങിനെ വന്നാൽ അതുകൂടി നൽകി. 2019 ൽ എന്താണോ ജനങ്ങൾക്ക് നൽകിയ വാക്ക് അത് പാലിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും’- സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം നഗര വികസന കാര്യങ്ങളിൽ സുരേഷ് ഗോപിയുടെ ഇടപെടൽ ഏറെ പ്രയോജനം ചെയ്യുന്നുവെന്ന് കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ് പറഞ്ഞു. കൂടാതെ മികച്ച ഒരു വികസന കാഴ്ചപ്പാട് സുരേഷ് ഗോപിയ്‌ക്കുണ്ടെന്ന് വ്യക്തമായി എന്നും താൻ കാണുന്ന വികസനത്തിനുമപ്പുറമാണ് അദ്ദേഹത്തിന്റഎ വികസന കാഴ്ചപ്പാട് എന്നും തൃശ്ശൂർ നഗരത്തിന്റെ വികസനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മേയർ കൂട്ടിച്ചേർത്തു.