തൃശൂർ: സാമൂഹ മാധ്യമത്തിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി മണ്ണാർതൊടി അൽ അമീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇതിനിടെ പ്രതിയുടെ ചിത്രം പകർത്താൻ എത്തിയ മാദ്ധ്യമപ്രവർത്തകനെ ഇയാൾ കയ്യേറ്റം ചെയ്തു.
ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി അടുപ്പത്തിലായ അൽ അമീൻ വിവാഹ അഭ്യർത്ഥന നടത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. ഇതിനിടെ പ്രതിയുടെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയ യുവതി ബന്ധം ഉപേക്ഷിച്ചു. തുടർന്ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് സമൂഹ മാധ്യമത്തിൽ പരാതിക്കാരിയുടെ വ്യാജ പ്രൊഫൈൽ തയ്യാറാക്കി നഗ്ന ചിത്രങ്ങളും വീഡീയോകളും ഇയാൾ പോസ്റ്റ് ചെയ്തു.
സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി വർക്കലയിൽ തിരികെ എത്തിയ ഇയാളെ പോലീസ് തന്ത്രപൂർവ്വം വലയിലാക്കി. ചാവക്കാട്, വർക്കല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന കേസുകൾ വേറെയുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തി പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകൻ രാഹുൽ അശോകനെ ഇയാൾ കൈയ്യേറ്റം ചെയ്തത്. മൊബൈൽ പിടിച്ചുവാങ്ങി ഇയാൾ നിലത്തെറിയുകയും ഫോണിന് കാര്യമായ കേടുപറ്റുകയും ചെയ്തു.