കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയറിനെതിരെ തുറന്നടിച്ച് നടൻ ഹരീഷ് പേരടി. അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഹരീഷ് പേരടി പ്രതികരിച്ചു. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയർ പറഞ്ഞത്. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചുകൊണ്ടാണ് ഹരീഷ് പേരടി രംഗത്തെത്തിരിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘‘ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷേ പറഞ്ഞത് കമ്യുണിസ്റ്റ് പാവാട അലൻസിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് …അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ….. അത് നിന്റെ മാനസികരോഗം മൂർച്ഛിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികിൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്…അല്ലെങ്കിൽ മറ്റൊരു വഴി സ്വർണം പൂശിയ ആൺ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്’’ എന്ന് ഹരീഷ് പേരടി കുറിച്ചു.
‘‘പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണ്ണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർദ്ധിപ്പിക്കണം എന്നായിരുന്നു അലൻസിയർ അവാർഡ് ഏറ്റുവാങ്ങിയശേഷം സംസാരിച്ചത്.