കോട്ടയം : പാലായിൽ അങ്കണവാടി ഉദ്ഘാടനത്തിൽ യുഡിഎഫ് – കേരള കോൺഗ്രസ് (എം) തമ്മിൽത്തല്ല്. സ്ഥലം എംഎൽഎയായ മാണി സി.കാപ്പനു ആദ്യം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് കേരള കോൺഗ്രസി(എം)നു വേണ്ടി തോമസ് ചാഴികാടൻ എംപിയും ഉദ്ഘാടനം നടത്തി.
യുഡിഎഫ് ഭരിക്കുന്ന ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്, 7 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് വക സ്ഥലത്ത് അങ്കണവാടി നിർമിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് വെള്ളിയാഴ്ച എംഎൽഎയെകൊണ്ട് ഉദ്ഘാടനവും നടത്തി. പിന്നാലെ, അങ്കണവാടിക്കു വേണ്ടി 5 ലക്ഷം രൂപ മുടക്കിയ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തിന്റെ ഉദ്ഘാടനത്തിനുശേഷം അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് വീണ്ടും ഉദ്ഘാടനം നടത്തുകയായിരുന്നു.
ആദ്യം പരിപാടി തീരുമാനിച്ചത് കേരള കോൺഗ്രസ് (എം) ആണെന്നും ഇത് അലങ്കോലപ്പെടുത്താനാണ് എംഎൽഎ ഉദ്ഘാടനം നടത്തിയതെന്നും കേരള കോൺഗ്രസ് (എം) ആരോപിച്ചു. അതേസമയം, കൂടിയാലോചനകൾ ഇല്ലാതെ പരിപാടി നടത്തിയെന്നും ജില്ലാ പഞ്ചായത്ത് പണം മുടക്കിഎന്ന കാരണത്താൽ ഗ്രാമ പഞ്ചായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ കഴിയില്ലെന്നുമാണ് യുഡിഎഫ് പ്രതികരിച്ചത്.