Monday, May 6, 2024
spot_img

പസഫിക് മേഖലയിലെ അനധികൃത കടന്നുകയറ്റം; ചൈനയ്‌ക്കെതിരെ പടയൊരുക്കങ്ങളുമായി യുഎസും

വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ (US Against China) പടയൊരുക്കങ്ങളുമായി അമേരിക്കൻ വ്യോമസേനയും. പടിഞ്ഞാറൻ പസഫിക് മേഖല കേന്ദ്രീകരിച്ച് ചൈന നടത്തുന്ന നീക്കങ്ങൾക്കെതിരെ തായ് വാനേയും ജപ്പാനേയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. വ്യോമസേനാ മേധാവി ജനറൽ ചാൾസ് ബ്രൗൺ പറഞ്ഞു. ചൈന ചില മേഖലകളിൽ സൈനിക വ്യൂഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. പടിഞ്ഞാറൻ പസഫിക് മേഖലയിലാണ് ചൈനയുടെ ഭീഷണി നിലനിൽക്കുന്നത്.

തായ് വാന് മേൽ നിരന്തരം വ്യോമാക്രമണ ഭീഷണിയുമായി മുന്നേറുകയാണ് ചൈന. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും യു.എസ്. വ്യോമസേനാ മേധാവി പറഞ്ഞു. പസഫിക് മേഖല അന്താരാഷ്‌ട്ര ജലപാതയാണ്. അവിടെ ഒരുശക്തിയുടേയും ആധിപത്യം അനുവദിക്കാനാകില്ല. ചെറുദ്വീപുരാജ്യങ്ങളടക്കം ഉപയോഗിക്കേണ്ട മേഖല ചൈന തങ്ങളുടേതാണെന്ന് സ്ഥാപിക്കാനുള്ള ഏതു നീക്കവും ചെറുക്കാൻ ദീർഘകാല പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

ഇന്ത്യയിലേക്കും അനധികൃത നുഴഞ്ഞുകയറ്റം

അതേസമയം കഴിഞ്ഞദിവസം ചൈനീസ് സൈന്യം (Chinese Millitary) ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് സൈനികർ നുഴഞ്ഞുകയറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികർ എത്തിയത്. ഇവർ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും കണ്ടെത്തലുകൾ ഉണ്ട്. പ്രദേശത്തെ നടപ്പാലം ചൈനീസ് സൈന്യം നശിപ്പിച്ചു. എന്നാല്‍ ഇന്ത്യന്‍ സേനയുമായി ഒരു ഏറ്റുമുട്ടലിന് നില്‍ക്കാതെ അവര്‍ മടങ്ങി. ഇന്ത്യന്‍ സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും എത്തിയപ്പോഴേക്കും ചൈനീസ് സേന മടങ്ങിയെന്ന് അധികൃതര്‍ പറയുന്നു.
നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര.1954 ൽ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തിൽ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ വ്യത്യസ്ത സമീപനം കടന്നുകയറ്റത്തിന് കാരണമായെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

നേരത്തെ, കിഴക്കന്‍ ലഡാക്കില്‍ എല്‍എസിക്ക് സമീപം ചൈന എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്റുകള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ടെന്റുകള് സ്ഥാപിച്ചത്. ഇവിടെ വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു.

Related Articles

Latest Articles