തിരുവനന്തപുരം: ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി (V Sivankutty) വി ശിവന്‍കുട്ടി.അധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്.അധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്.അവർ ആ ചുമതല നിർവഹിച്ചാൽ മതി. എല്ലാവരും ചേർന്നുകൊണ്ട് ഒരു ചുമതല നിർവഹിക്കണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ മറികടന്നാണ് ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു. സര്‍ക്കാര്‍ എന്നും വിദ്യാര്‍ഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമര്‍ശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം കൂടുതൽ ചോയ്സ് നൽകേണ്ടിയിരുന്നത് നോൺ ഫോകസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഈ ഘടന വഴി എ ഗ്രേഡും എ പ്ലസും നേടാൻ കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടും. ഫോക്കസ് ഏരിയക്ക് പുറത്തു കൂടുതൽ ഉത്തരങ്ങൾക്ക് ചോയ്സ് നൽകുന്നതിൽ ശാസ്ത്രീയ പ്രശ്‍നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം.