കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനു കൈമാറുകയും ചെയ്തു. പുതുമുഖ നടി കഴിഞ്ഞ മാസം 22 നായിരുന്നു പൊലീസില്‍ പരാതി നൽകിയത്. ഈ വിവരം ലഭിച്ച വിജയ് ബാബു ആദ്യം ഗോവയിലേക്കും പിന്നീട് അവിടെ നിന്നു ബെംഗളൂരു വഴി ദുബായിലേക്കും കടന്നുകളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം.
ഈ മാസം 19നു ഹാജരാകാമെന്നും ഇപ്പോള്‍ ബിസിനസ് ടൂറിലാണെന്നുമാണ് വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചത്. വിജയ് ബാബുവിനോട് എത്രയും പെട്ടന്ന് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടിസിനു മറുപടിയായാണു കൂടുതല്‍ സാവകാശം തേടിയത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം 18നാണു ഹൈക്കോടതിയിൽ പരിഗണിക്കുന്നത്.
വിജയ് ബാബു പരാതിക്കാരിയെയും കേസില്‍ തനിക്കെതിരെ മൊഴി നല്‍കാന്‍ സാധ്യതയുള്ളവരെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്റര്‍പോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്.