മുംബൈ: ഫോണിൽ അശ്ലീല വീഡിയോകൾ കാണുന്നതും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്നതും പതിവായതോടെ മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13ന് നടന്ന കൊലപാതകത്തിൽ വിജയ് ഭാട്ടു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 13ന് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകൻ വിശാലിന്റേതാണെന്ന് വീട്ടുകാർ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽചെന്നാണ് കുട്ടി മരിച്ചതെന്ന് തെളിഞ്ഞു. തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത പോലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.
വിശാൽ പഠനത്തിൽ വളരെ മോശമായിരുന്നുവെന്ന് വിജയ് പറഞ്ഞതായി പോലീസ് അറിയിച്ചു. മാത്രമല്ല നിരന്തരം ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ മാതാപിതാക്കൾ വിശാലിനോടു ആവശ്യപ്പെട്ടിരുന്നു. പിന്നീട് സ്കൂളിൽനിന്നുള്ള പരാതികളുടെ എണ്ണം ഉയരാൻ തുടങ്ങിയതോടെ മകന്റെ പെരുമാറ്റത്തിലും പ്രവർത്തികളിലും സഹികെട്ട വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തിൽ തുൽജാപുർ റോഡിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ ഒരു കടയിൽനിന്ന് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകുകയുമായിരുന്നു. വിഷം ഉള്ളിൽചെന്നയുടനെ വിശാൽ കുഴഞ്ഞുവീണു, വിജയ് തിരികെ വീട്ടിലേക്കും പോയി. തുടർന്ന് അന്ന് വൈകിട്ടു തന്നെ വിജയ്‌യും ഭാര്യയും കൂടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.