പത്തനംതിട്ട: കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
കെഎസ്ആർടിസി ബസിന്റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിലായിരുന്നുവെന്ന് കണ്ടെത്തൽ. കൂടാതെ
വാഹനത്തിന് ജിപിഎസ് സംവിധാനവും ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ.
അപകടത്തിൽ 17 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഒരു കാറിനെ മറികടക്കുന്ന വാഹനം, റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേർന്ന് ബസ് മുന്നോട്ട് വരുന്നതിനിടയിലാണ് എതിരെ വന്ന സൈലോ കാർ ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകർന്ന് ബസിന് മുകളിൽ വീഴുകയും ചെയ്തു. കോൺക്രീറ്റ് പാളികളും ഇഷ്ടികയും ബസിന് മുകളിലേക്ക് വീണതോടയെണ് അപകടത്തിന്റെ തോത് കൂടിയത്.
ബസിനുള്ളിലുണ്ടായിരുന്ന 15 പേർക്കും കാർ യാത്രക്കാരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ബസിന്റെ ഡ്രൈവറാ പിറവന്തൂർ സ്വദേശി അജയകുമാർ മുൻ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാർ ഡ്രൈവർ ജെറോം ചൗദരി എന്നിവർക്കാണ് ഗുരുതര പരിക്ക്. രണ്ട് ഡ്രൈവർമാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. അപകടം നടക്കുമ്പോൾ രണ്ട് വാഹനങ്ങളും ദിശ തെറ്റിയാണ് സഞ്ചരിച്ചിരുന്നത്. കെഎസ്ആർടിസിയുടെ പത്താനാപുരം ഡിപ്പോയിലെ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ രണ്ടും ഇതരസംസ്ഥാനരക്കാരാണ്. സംഭവ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും പോലീസും പ്രാഥമിക പരിശോധന നടത്തി.