പെരിന്തല്‍മണ്ണ: മലപ്പുറത്ത് ഒന്നിന് പിറകേ ഒന്നായി മൂന്ന് കൊലപാതകങ്ങള്‍. മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാമപുരം ബ്ലോക്ക് ഓഫീസിന് സമീപത്ത് വയോധികയെ കൊലപ്പെടുത്തിയത് ഉള്‍പ്പടെ ജില്ലയില്‍ ഒരുമാസത്തിനിടയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യകൊലപാതകം കുറ്റിപ്പുറം നാഗപറമ്ബില്‍ കുഞ്ഞിപ്പാത്തുമ്മയുടേത് (62) ആയിരുന്നു. ഇതില്‍ പ്രതി അയല്‍വാസിയായ മുഹമ്മദ് ഷാഫിയെ(33) ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ രണ്ടാമത്തെ കൊലപാതകം തവനൂര്‍ സ്വദേശി ഇയ്യാത്തുവിന്റേത്(70) ആയിരുന്നു. ഇവര്‍ ധരിച്ചിരുന്ന 20 പവനോളം ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കേസിലെ പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. മൂന്നാമത് നടന്ന ആയിഷയുടെ കൊലയിലും ധരിച്ചിരുന്ന ആറ് പവനോളം ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് പോലീസിന് സംശയം തോന്നിത്തുടങ്ങിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ ഇതിനിടയിലാണ് രാമപുരം ബ്ലോക്ക് ഓഫീസ് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കല്‍ മുഹമ്മദിന്റെ ഭാര്യ മുട്ടത്തില്‍ ആയിഷയെ (73)യെ വീട്ടിലെ ശുചിമുറിക്ക് സമീപം വെള്ളിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രിയാകുമ്ബോള്‍ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ളത്. വെള്ളിയാഴ്ച രാത്രി 9.15ന് പേരക്കുട്ടികളെത്തി അകത്തുകയറി നോക്കിയപ്പോഴാണ് ബാത്ത് റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്.
തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ പരാതി പ്രകാരം മങ്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വഷണം ആരംഭിച്ചിട്ടുണ്ട്. മങ്കട ഇന്‍സ്‌പെക്ടര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞിരുന്നു.
എന്നാൽ കൊലപാതകമെന്ന് തെളിഞ്ഞതോടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വഷണം ഊര്‍ജിതമാക്കിയതായി മങ്കട പൊലീസ് അറിയിച്ചു. എന്നാൽ ആയിഷയുടെ ശരീരത്തിൽ ധരിച്ചിരുന്ന ആറ് പവന്‍ ആഭരണം മാത്രമാണ് കാണാതായിട്ടുള്ളത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള യാതൊന്നും നഷ്ടപെട്ടിട്ടില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്‌ക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം കൂടുതൽ ഊര്ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona