മംഗളുരു: കര്‍ണാടകയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ആർപേർ കൂടി കസ്റ്റഡിയിൽ. കൊലപാതകത്തില്‍ ഇതുവരെ 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അറസ്‌ററ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
യുവമോര്‍ച്ച ദക്ഷിണ കന്നഡ എക്സിക്യൂട്ടീവ് അംഗമായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു. പുത്തൂരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയതെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു.
അതേസമയം, പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടത്തിയ പ്രതികള്‍ മലയാളികളെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി മംഗളൂരു എസ്പി വ്യക്തമാക്കി. കൊലപാതകികളെ എത്രയും വേഗം പിടികൂടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ കര്‍ണാടക പോലീസ് മേധാവി കേരള ഡിജിപിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികള്‍ എത്തിയതെന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു. ദൃക്സാക്ഷികളും ഇതേ മൊഴിയാണ് പോലീസിന് നല്‍കിയത്. പ്രതികളെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കര്‍ണാടക പോലീസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നു. എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയെ കര്‍ണാടക ഡിജിപിയും മംഗളൂരു എസ്പിയും അറിയിച്ചിരിക്കുന്നത്.

