ബിജെപി ഭരിക്കുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് വിവാദ ഇസ്ലാമിക പ്രാസംഗികൻ സാക്കീർ നായിക്. ബിജെപി ഭരിക്കുമ്പോൾ കാര്യങ്ങൾ തനിക്ക് അനുകൂലമല്ല, ഇക്കാര്യത്തിൽ മുൻപ് ഭരിച്ച കോൺഗ്രസായിരുന്നു മികച്ചത്. ബിജെപി അധികാരമൊഴിഞ്ഞാൽ താൻ തിരിച്ച് ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നും ദ വീക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നായിക് വ്യക്തമാക്കി.
കോൺഗ്രസ് ഉൾപ്പെടെ എല്ലാവരും സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കോണ്ഗ്രസ്. കോൺഗ്രസിലും തിന്മയുണ്ട്, എന്നാൽ അതിലെ തിന്മ താരതമ്യേന കുറവാണ്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെയും അവിടുത്തെ മുസ്ലീങ്ങളെയും കരുതി ആശങ്കയുണ്ട്. ബിജെപി തീവ്ര വലതുപക്ഷമാണെന്നതാണ് തന്റെ ആദ്യ ആശങ്ക, ബിജെപിയിലെ അഴിമതിയാണ് മറ്റൊരാശങ്ക എന്നും സക്കീർ നായിക് പറഞ്ഞു.
2016 ലാണ് സക്കീർ നായിക് ഇന്ത്യയിൽനിന്ന് മലേഷ്യയിലേക്ക് പലായനം ചെയ്തത്. മതവൈരം വളർത്തിയതിനും വിദേശഫണ്ട് സമാഹരിച്ചതിനും യുഎപിഎ ചുമത്തി എൻഐഎ കേസ് എടുത്തിനുപിന്നാലെയാണ് സക്കീർ ഇന്ത്യ വിട്ടത്. മലേഷ്യൻ സർക്കാർ സക്കീറിന് സ്ഥിരം സ്വദേശി പദവിയും നൽകിയിട്ടുണ്ട്.
സാക്കീറിനെ വിട്ടുകിട്ടാൻ ഇന്ത്യ നിരന്തരം അവശ്യപ്പെടുന്നുണ്ടെങ്കിലും മലേഷ്യൻ സർക്കാർ ഇതിനുതയ്യാറല്ല. നേരത്തെ ഇയാളെ പുറത്താക്കണമെന്നും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പ്രഖ്യാപിക്കണം എന്നുമാവശ്യപ്പെട്ട് മലേഷ്യയിൽ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു.