കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം ഈ മാസം 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അടുത്തയാഴ്ച ഹർജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കും. ദിലീപിന്റെ ഭാഗത്ത് നിന്നുള്ളവർ നോട്ടീസ് നൽകിയിട്ട് ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും ഇത്തരത്തിൽ കാലതാമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്നുമാവും അറിയിക്കുക.
ഇപ്പോഴുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് മുന്നോടിയായിട്ടാണ് ദിലീപിന്റ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഹർജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.