അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ 38 പേർക്കു വധശിക്ഷ വിധിച്ച് പ്രതേക കോടതി. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളായ പ്രതികൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 21 സ്ഫോടനങ്ങളാണ് നടത്തിയത്.
2008 ജൂലൈ 26 നു വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടനമുണ്ടായത്. 246 പേർക്കു പരുക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് പിന്നീട് 29 സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരം ചെയ്യാനാണ് സ്ഫോടനങ്ങൾ നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓൾഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. പരുക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്‌ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. മണിനഗറിലായിരുന്നു ആദ്യ സ്ഫോടനം നടന്നത്.