കോഴിക്കോട്: സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ഇതില്‍ ഒരു നടി തിരക്കിനിടയില്‍ അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുന്നതിന്റെ വിഡിയോയാണ് വൈറലാകുന്നത്.
ഇപ്പോഴിതാ, ലൈംഗികാതിക്രമം നേരിട്ട യുവനടിമാര്‍ക്കു പിന്തുണയുമായി നടി അന്‍സിബ ഹസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച രണ്ടുപേരും എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും അന്‍സിബ പറയുന്നു.
നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം എന്നും അന്‍സിബ കുറിച്ചു. ടിനി ടോം, പ്രിയ വാരിയര്‍, അജു വര്‍ഗീസ്, ശീതള്‍ ശ്യാം തുടങ്ങി നിരവധിപേര്‍ നടിമാര്‍ക്ക് പിന്തുണയര്‍പ്പിച്ച് രംഗത്ത് എത്തിയിരുന്നു.
നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7 മണിക്ക് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയില്‍ വരാന്തയില്‍ നിന്നാണു കയ്യേറ്റം ഉണ്ടായത്.
ഉടനെ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.