Monday, May 6, 2024
spot_img

ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിന് പണം ചോദിച്ചു; ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഹോട്ടൽ ആക്രമിച്ചു, നാലുപേർ അറസ്റ്റിൽ

കൊച്ചി: ആലുവ പുളിഞ്ചോടിൽ ഹോട്ടല്‍ ആക്രമിക്കുകയും ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. എടത്തല മുരിങ്ങാശേരി വീട്ടില്‍ സിയാദ്, കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍, നൊച്ചിമ എന്‍.എ.ഡി ചാലയില്‍ വീട്ടില്‍ സുനീര്‍, തൃക്കാക്കര ഞാലകം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ്, എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് ശേഷം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കടുങ്ങല്ലൂര്‍ കല്ലിടം പുരയില്‍ മുഹമ്മദ് അല്‍ത്താഫ് സിയാദിന്റെ ഭാര്യ റൂച്ചി എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

കൊച്ചിയിലെ ടര്‍ക്കിഷ് മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ച ഹോട്ടലുടമയോട് അക്രമി സംഘം തർക്കിക്കുകയും പണം കൊടുക്കാതെ മടങ്ങുകയും ചെയ്യുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയുമായിരുന്നു.

ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍ എസ്.ഐമാരായ അബ്ദുള്‍ റൗഫ്, സുധീര്‍ കുമാര്‍ എ.എസ്.ഐമാരായ പി.കെ.രവി , ഫാസില ബീവി എസ്.സി.പി.ഒ മാരായ കെ.കെ.രാജേഷ്, കെ.ബി സജീവ്, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം.മനോജ്, പി.എം.ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Latest Articles