കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ (Taliban) ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയിൽ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരിച്ചിലിന് ശേഷമാണ് സൊഹൈല്‍ അഹ്‌മദിയെ കണ്ടെത്തുന്നത്. ശനിയാഴ്ച കാബൂളിലുള്ള ബന്ധുക്കള്‍ക്ക് സൊഹൈല്‍ അഹ്‌മദിയെ കൈമാറുകയായിരുന്നു.
താലിബാന്‍ ക്രൂരത ഭയന്ന് പലായനം ചെയ്തവരുടെ നേര്‍ചിത്രമായി കുഞ്ഞിനെ മതിലിന് പുറത്തൂടെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ മാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാണാതാവുന്ന സമയത്ത് വെറും രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്‍റെ പ്രായം. അഫ്ഗാന്‍ സ്വദേശി മിര്‍സ അലി അമ്മദിയുടെ കുഞ്ഞിനെയാണ് ഓഗസ്റ്റില്‍ കാണാതായത്. കുഞ്ഞിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മിര്‍സ അലിയേയും കുടുംബത്തേയും ആദ്യം ഖത്തറിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും ഒടുവില്‍ യുഎസിലേക്കും മാറ്റുകയായിരുന്നു.
കുഞ്ഞിനെ സംബന്ധിച്ച് റോയിട്ടേഴ്സ് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള ടാക്സി ഡ്രൈവർ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്. വിമാനത്താവളത്തിൽ നിന്ന് കിട്ടിയ കുഞ്ഞിനെ സ്വന്തം മകനേപ്പോലെ വളർത്തുകയായിരുന്നു ഇയാൾ. ഏഴ് ആഴ്ചകൾ നീണ്ട ചർച്ചകൾക്കും താലിബാൻ പൊലീസിൻറെ ഇടപെടലിനും പിന്നാലെ കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറാൻ ഇയാൾ സമ്മതം മൂളുകയായിരുന്നു.