കൊച്ചി: എൻ. പ്രശാന്ത് ഐഎഎസിനെതിരെ പോലീസ് കേസ്. മാധ്യമപ്രവർത്തകയ്‌ക്ക് മോശം വാട്‌സ്ആപ്പ് സന്ദേശം അയച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകിയിരുന്നു. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാട്സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രശാന്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ വിഷയത്തിൽ പ്രശാന്ത് നേരത്തെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോൾ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്സാപ്പിലൂടെ സന്ദേശമയച്ചതെന്നായിരുന്നു പ്രശാന്തിന്റെ ഭാര്യ അറിയിച്ചത്.
എന്നാൽ പ്രശാന്തിന്‍റെ നടപടി വനിതകൾക്കെതിരെ എന്നല്ല, മുഴുവൻ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്നായിരുന്നു പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെപി റജിയും, ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പറഞ്ഞത്. ഇതിനുപിന്നാലെ ഇവർ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും പരാതി നൽകുകയായിരുന്നു.