Sunday, May 26, 2024
spot_img

നടിയെ ആക്രമിച്ച കേസ്: വിസ്താരം നടന്നില്ല, വിചാരണ നിർത്തിവെക്കണമെന്ന ഹര്‍ജി ജനുവരിയിലേക്ക് മാറ്റി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത മാസം 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്‌താരം നടക്കാത്തതിനാലാണ് ഹരജി നീട്ടിയത്. അന്വേഷണ ഉദ്യോഗസ്‌ഥന്റെ സാക്ഷി വിസ്‌താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ബൈജു പൗലോസ് കോടതിയില്‍ എത്തിയിരുന്നുവെങ്കിലും കോടതി വിചാരണ നടപടികള്‍ മാറ്റി വയ്ക്കുകയായിരുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് ഹാജരായത്.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടിസ്ഥാനത്തില്‍ നടന്‍ (Dileep) ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്. ഒന്നാംപ്രതി പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടതായും അദ്ദേഹം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ 200ലേറെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഫെബ്രവരി 16നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

Related Articles

Latest Articles