Tuesday, May 7, 2024
spot_img

സംസ്ഥാനത്ത് ടിപിആർ ഉയർന്നുതന്നെ; നിലവിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസംഘം; ഇന്ന് മൂന്ന് ജില്ലകൾ കൂടി സന്ദർശിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് പര്യടനം നടത്തുക.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്ത് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നത്.

രണ്ട് മേഖലകളിലായി മൂന്ന് ജില്ലകളിലെ കോവിഡ് സാഹചര്യം കേന്ദ്രസംഘം ഇതിനോടകം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിര്‍ദേശം. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദഗ്ധ സംഘം ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് വിലയിരുത്തി. അതേസമയം ഇന്ന് ഡോ.സുജിത് സിംഗിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഡോ.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലും സന്ദര്‍ശനം നടത്തും.

നാളെ തിരുവനന്തപുരത്തെത്തുന്ന സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയാകും കേന്ദ്രസംഘം മടങ്ങുക. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്. ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. 12.31 ആണ് ടെസ്റ്റ് പോസിറ്റിവിററി നിരക്ക്. അഞ്ച് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles