ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളായ അഞ്ച് പേരെയാണ് നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാര ജില്ലയിൽ വധിച്ചത്. പ്രദേശത്ത് കടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. വടക്കൻ കശ്മീർ ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് പ്രത്യേക വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
കുപ്‌വാര സെക്ടറിൽ നിന്ന് കശ്മീരിൽ ഈ വർഷം നടക്കുന്ന ആദ്യ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ജൂൺ 13 ന് കുപ്‌വാര ജില്ലയിലെ അതിർത്തി പ്രദേശത്ത് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.