ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷ മാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ജനുവരി 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നടപ്പിലാക്കും. അവശ്യസേവനങ്ങളെ ലോക്ക്‌ഡൗണില്‍ നിന്ന് ഒഴിവാക്കും. പൊതുഗതാഗതങ്ങളില്‍ 75 ശതമാനം യാത്രക്കാര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി നല്‍കുക.
സംസ്ഥാനത്ത് 64 ശതമാനം പേര്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചു. 15നും 18നും ഇടയില്‍ പ്രായമുള്ള 74 ശതമാനം കുട്ടികളും വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. ബൂസ്റ്റര്‍ ഡോസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
2021 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം സൃഷ്ടിച്ച രൂക്ഷ വ്യാപനം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാൻ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണമായും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സ്റ്റാലിന്‍ അറിയിച്ചു.