മുംബൈ: ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ (IPL)കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഹര്‍ഭജന്‍ അടുത്ത സീസണ്‍ മുതല്‍ പരിശീലകനായി സ്ഥാനമേല്‍ക്കുമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
41 കാരനായ ഹര്‍ഭജനെ രണ്ട് കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ വെറും മൂന്ന് മത്സരങ്ങളാണ് കളിച്ചത്. ഹര്‍ഭജന്‍ അരങ്ങേറിയപ്പോള്‍ ടീമിലുണ്ടായിരുന്നവരിലാരും ഇന്ന് കളിക്കുന്നില്ല. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ വളര്‍ന്ന ഹര്‍ഭജന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക് വിക്കറ്റ് നേടുന്ന ആദ്യത്തെ താരമാണ്.
2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഭാഗമാവാന്‍ ഹര്‍ഭജനായി. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജനെങ്കിലും വിരമിക്കല്‍ മത്സരം ലഭിക്കാത്ത സൂപ്പര്‍ താരങ്ങളോടൊപ്പമാണ് അദ്ദേഹമുള്ളത്.