മുംബൈ: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വീണ്ടും മയക്കുമരുന്ന് (Drugs Case) ഒഴുക്ക് തുടരുന്നതായി റിപ്പോർട്ട്. അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്ത 25 കിലോഗ്രാം ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മുംബൈ യൂണിറ്റ് പിടിച്ചെടുത്തു. കാണ്ഡഹാറിൽ നിന്നുള്ള കണ്ടെയ്നർ ഇറാനിലെ ബാഹർ പോർട്ട് വഴിയാണ് മുംബൈയിലെത്തിയത് കടുകെണ്ണ എന്ന നിലയിലാണ് ഇതിനുള്ളിൽ കാനുകൾ കൊണ്ടുവന്നത്. എന്നാൽ ഡിആർഐ നടത്തിയ വിശദ പരിശോധനയിൽ അഞ്ച് കാനുകളിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു. 175 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരാളെ ഇതുമായി ബന്ധപ്പെട്ട് ഡി ആർ ഐ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.
മഹാരാഷ്ട്രയിലെ നേവ ഷേവാ തുറമുഖത്തു നിന്നാണ് ഡിആർഐ (DRI) കണ്ടയ്നർ പിടികൂടിയത്. പുറമെ പരിശോധിച്ചപ്പോൾ കടുകെണ്ണ എന്നാണ് ആദ്യം അന്വേഷണ സംഘം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഹെറോയിൻ ആണെന്ന് മനസിലായത്. ഇറക്കുമതി ചരക്കിന്റെ സാധാരണ പരിശോധനയ്ക്കിടെ ഇത് കണ്ടെത്തുന്നത് അസാധ്യമാണ്. എങ്കിലും ഇങ്ങനെ ഇത്തരം ചരക്കിൽ നിന്ന് ഇന്ത്യൻ ഏജൻസി ഹെറോയിൻ പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്. ഇറാനിൽ ദീർഘകാലം താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരു വ്യക്തിയാണ്, ഇറക്കുമതി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ച് ഇത്തരത്തിൽ ലഹരി വസ്തുക്കൾ കടത്തുന്നതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ പഴയ കണക്ഷനുകൾ ഉപയോഗിച്ചാണ് ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് റിപ്പോർട്ട്.
മയക്കുമരുന്ന് കണ്ടെടുത്ത ചരക്ക് ഇയാളുടേതാണെന്ന് സമ്മതിച്ചതായും അഫ്ഗാൻ ബന്ധങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് എൻഡിപിഎസ് (NDPS) നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുമായി ബന്ധമുള്ള മറ്റുള്ളവർക്കായി ഡിആർഐ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി നഗരങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ലഹരി പിടികൂടിയത്. ഇതോടെ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘങ്ങൾ.