കട്ടപ്പന: ഇടുക്കിയില്‍ ആനക്കൊമ്പ് കച്ചവടം നടത്തിയ ആൾ പിടിയിൽ. ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് വനം വകുപ്പ് ഒരാളെ പിടികൂടിയത്. കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് അറസ്റ്റിലായത്. വള്ളക്കടവില്‍ നിന്നാണ് ഇയാൾ വില്‍ക്കാനായി ആനക്കൊമ്പു കൊണ്ടുവന്നത്.
ബന്ധുവിന്റെ കൈയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക് മറിച്ച് വിൽക്കുന്നതിനായി കുമളിക്ക് കൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് ഫ്ലൈയിംഗ് സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. കൂടാതെ ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. 12 ലക്ഷം രൂപയ്ക്കാണ് ഇയാൾ ഉറപ്പിച്ചത് എന്നാണ് സൂചന. 2.5 ലക്ഷം രൂപ ആനക്കൊമ്പിന് അഡ്വാൻസായി
അരുണ്‍ വാങ്ങിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ആനക്കൊമ്പ് നല്‍കിയത്, ആര്‍ക്കാണ് വില്‍പ്പന നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.