ദില്ലി: നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെച്ചു. ആഗോള സമ്പദ് വ്യവസ്ഥ ഇടിയുമെന്ന പ്രവചനം നിലനിൽക്കെ ഇന്ത്യയുടെ വളർച്ച 7 ശതമാനമായിരിയ്ക്കുമെന്ന് പാർലമെന്റിൽ ഇന്നവതരിപ്പിക്കപ്പെട്ട സാമ്പത്തിക സർവ്വേ. 2021-22 വര്‍ഷത്തില്‍ 8.7 ശതമാനമായിരുന്നു വളര്‍ച്ച. 2023-24 വർഷത്തിൽ വളർച്ച 6.8% ആയിരിക്കുമെന്നും സർവ്വേ പറയുന്നു.
2021 സാമ്പത്തിക വര്‍ഷത്തെ ഇടിവിനുശേഷം ജിഎസ്ടി ഉയര്‍ന്നു. കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവില്‍ 63.4ശതമാനം വര്‍ധനവുണ്ടായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂലമുണ്ടായ വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധം സഹായിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ വളര്‍ച്ച 2022 ജനുവരി-നവംബര്‍ മാസങ്ങളില്‍ 30.5ശതമാനം കൂടുതലാണ്. പിഎം ഗതിശക്തി, നിര്‍മാണവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതിയും, നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസി തുടങ്ങിയവയും, സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമായതായി സർവ്വേ വിലയിരുത്തുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ അവലോകനം ചെയ്യുന്ന രേഖയാണ് സാമ്പത്തിക സര്‍വെ. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള രാജ്യത്തിന്റെ മുന്‍ഗണനയും ഏതൊക്കെ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കണം എന്നതു സംബന്ധിച്ചും സാമ്പത്തിക സര്‍വെയില്‍ സൂചനയുണ്ടാകും.