തിരുവനന്തപുരം: ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. ഓഗസ്റ്റ് മൂന്നിന് പുരസ്‌കാരം വിതരണം ചെയ്യും.
2001 ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ പി ജയചന്ദ്രന്‍ ചെയര്‍മാനും സംവിധായകന്‍ സിബി മലയില്‍ , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് , സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അരനൂറ്റാണ്ടുനീണ്ട് ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകര്‍ന്ന സംവിധായകനാണ് കെ.പി കുമാരന്‍ എന്ന് പുരസ്‌കാര നിര്‍ണയ സ്ഥിതി അഭിപ്രായപ്പെട്ടു. 1972 ല്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ‘ റോക്ക് ‘ . 1975 ലെ അതിഥി ‘ എന്നീ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ 2020 ല്‍ 83 -ാം വയസ്സില്‍ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ ‘ വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത തികച്ചും ആത്മാര്‍ത്ഥവും അര്‍ത്ഥ പൂര്‍ണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്നാണ് ജൂറി റിപ്പോർട്ട്.