കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിൽ (Janakikkad Rape Case) ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്.ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി രണ്ട് വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. കായക്കൊടി സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. അതേസമയം മറ്റ് രണ്ട് കേസുകളിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാമുകന്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ആദ്യം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും ലഹരി കലർന്ന പാനീയം നൽകിയാണ് ബലാൽസംഗം ചെയ്തത്. ഈ കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.
അതിനുപിന്നാലെയാണ് കൂടുതൽ പേർ പീഡിപ്പിച്ചെന്ന വിവരം പുറത്തു വരുന്നത്. 2019ൽ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വച്ച് കണ്ടാലറിയാവുന്ന രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുവണ്ണാമൂഴി പോലീസ് മൂന്നാമതൊരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടുതൽ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി.