തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കെതിരെ മതവിദ്വേഷം വളർത്തുന്ന തരത്തില്‍ നുണപ്രചാരണം നടന്നെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ജനവിധി ആദരവോടും ബഹുമാനത്തോടും അംഗീകരിക്കുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷനടക്കം ഹീനമായ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഖേദകരമാണെന്നും കുമ്മനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാറാട്, നിലയ്ക്കല്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആള്‍ എന്ന തരത്തില്‍, യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പച്ചനുണകള്‍ സമാന്യ മര്യാദ ലംഘിച്ച് പ്രചരിപ്പിച്ചത് ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്, ന്യൂനപക്ഷ സഹോദരങ്ങളെ പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു. ആ നുണപ്രചാരണം വിജയിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വോട്ട് നേടുന്നതിനായി മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചിച്ചിട്ട് എന്തുകിട്ടാനാണ് എന്നും കുമ്മനം ചോദിച്ചു.