ദില്ലി: കൊവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം ( പൂർത്തിയാക്കാൻ സാധിക്കാതെ തിരികെയെത്തിയവർക്ക് വേണ്ടി ആശ്വാസ നടപടിയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. ഇന്റേൺഷിപ് മുടങ്ങി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നാട്ടിൽ രജിസ്റ്റർ ചെയ്തു ഇന്റേൺഷിപ് പൂർത്തിയാക്കാമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
റഷ്യ, ഉക്രെയ്ന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.
അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കായിരിക്കും അതത് സംസ്ഥാനത്ത് ഇന്റേൺഷിപ് പൂർത്തിയാക്കാൻ അവസരം ലഭിക്കുക. പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് പോളണ്ട് ഹംഗറി യൂണിവേഴ്‌സിറ്റികളിലും പഠനം തുടരാമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. 2021 നവംബര്‍ 18‑ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാല്‍ ഇതിനുള്ള അനുമതി നല്‍കും.