ലോകമെമ്പാടും പ്രേക്ഷകരുള്ള നെറ്റ്ഫ്‌ലിക്‌സിന് കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയൊരു ഇടിവ് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ 100 ദിവസത്തിനിടയില്‍ രണ്ട് ലക്ഷത്തിലധികം വരിക്കാരെയാണ് നെറ്റ്ഫ്‌ലിക്‌സിന് നഷ്ടമായത്.
‘ഞങ്ങളുടെ വരുമാന വളര്‍ച്ച ഗണ്യമായി കുറഞ്ഞു. 2020ല്‍ കൊവിഡ് ഞങ്ങളുടെ വളര്‍ച്ച ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2021ലെ ഞങ്ങളുടെ വളര്‍ച്ച മന്ദഗതിയിലായി’, നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ അറിയിച്ചു.
വരിക്കാരിലെ ഇടിവിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും നെറ്റ്ഫ്‌ലിക്‌സ് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിസ്‌നി പ്ലസ്, ആമസോണ്‍ പ്രൈം ഉള്‍പ്പടെ നിരവധി പ്ലാറ്റ്‌ഫോമുകള്‍ രംഗത്ത് വന്നു. അതോടൊപ്പം സ്മാര്‍ട്ട് ടിവി അഡോപ്ഷന്‍, ഡാറ്റാ വിലകള്‍, അക്കൗണ്ട് പങ്കിടല്‍ എന്നിവ പോലുള്ള ഘടകങ്ങളും ഇടിവിന് കാരണമാണെന്ന് കമ്പനി നിരീക്ഷിച്ചു.
പണമടയ്ക്കുന്ന 222 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ ഉണ്ടെന്നും എന്നാല്‍ 100 ദശലക്ഷത്തിലധികം വരിക്കാര്‍ ആ അക്കൗണ്ടുകള്‍ പങ്കിടുന്നുവെന്നും നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ പറയുന്നു.
ചൊവ്വാഴ്ച പുറത്തിറക്കിയ ത്രൈമാസ വരുമാന റിപ്പോർട്ട് അനുസരിച്ച് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വർഷം മുമ്പ് ചൈനക്കു പുറത്തേക്ക് വളർന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്‍ഫ്ളിക്സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. യുക്രെയ്നിനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ നിന്ന് പിന്മാറാനുള്ള നെറ്റ്‍ഫ്ളിക്സിന്റെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,00 വരിക്കാരുടെ കുറവാണ് നെറ്റ്‍ഫ്ളിക്സിന് ഉണ്ടായത്.