Tuesday, May 7, 2024
spot_img

ആവേശകരമായി ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് സമാപനം; ഇന്ത്യ മടങ്ങുന്നത് ചരിത്രം തിരുത്തിക്കുറിച്ച്, 7 മെഡലുകളുമായി

ടോക്കിയോ: ആവേശകരമായി ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ് ഒളിമ്പിക്സിൽ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡൽ നേട്ടം ഒരു സ്വർണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയർന്നു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു. ഈ റെക്കോർഡാണ് 2021 ൽ ഇന്ത്യ തിരുത്തിക്കുറിച്ചത്. ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ആദ്യ ദിനം തന്നെ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമുയർത്തിയത് മീരാബായ് ചാനുവാണ്. ഭാരോദ്വഹനത്തിലായിരുന്നു മീരാബായ് ചാനുവിന്റെ പ്രകടനം.

പിന്നീട് ഗുസ്തി മത്സരത്തിൽ രവി കുമാർ ദഹിയ വെള്ളി സ്വന്തമാക്കി. തുടർന്നുള്ള മത്സരങ്ങളിൽ വനിതകളുടെ ബാഡ്മിന്റണിൽ പി.വി സിന്ധുവും, വനിതകളുടെ വെൽ‍റ്റർവെയ്റ്റ് ബോക്സിം​ഗിൽ ലോവ്ലീനയും, ഇന്ത്യൻ പുരുഷ ഹോക്കി ടീമും, ​ഗുസ്തിയിൽ ബജ്റം​ഗ് പൂനിയയും വെങ്കല മെഡലുകൾ നേടി. ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മെഡൽ നേട്ടത്തിൽ മുഖ്യപങ്ക് വഹിച്ചത് മലയാളിയായ പി.ആർ ശ്രീജേഷാണ്. ഇതോടെ ആദ്യമായി കേരളത്തിലേക്കും ഒളിമ്പിക്സ് മെഡൽ എത്തുകയാണ്. നീരജ് ചോപ്ര മാത്രമാണ് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത്. ജാവലിൻ ത്രോയിലായിരുന്നു അഭിമാന നേട്ടം കൈവരിച്ചത്. 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്.

എന്നാൽ സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്സ് 200 മീറ്റർ ഓട്ടമത്സരത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു പ്രിച്ചാർഡ്.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾക്കാണ് വെള്ളി, വെങ്കല മെഡലുകൾ. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റർ) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റർ) ഫിനിഷ് ചെയ്തു. ആദ്യ അവസരത്തിൽ തന്നെ 87.03 മീറ്റർ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോ​ഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാൾ മികച്ച ദൂരമാണ് നീരജ് ആദ്യ ശ്രമത്തിൽ തന്നെ കണ്ടെത്തിയത്.

ജർമനിയുടെ ഗോൾഡ് മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നാമ്പർ താരം ജൊഹാനസ് വെറ്റർ 82.52 മീറ്റർ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജർമനിയുടെ മറ്റൊരു താരം ജൂലിയൻ വെബർ 85.30 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് രണ്ടാം സ്ഥാനത്തും 83.98 ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കുബ് വാഡ്ലെച്ച് മൂന്നാമതും എത്തി. രണ്ടാം അവസരത്തിൽ 87.58 മീറ്റർ ദൂരമെറിഞ്ഞ് നീരജ് വീണ്ടും നില മെച്ചപ്പെടുത്തി. ജൊഹാനസ് വെറ്റർ വഴുതിവീണ് ത്രോ ഫൗളായി. രണ്ടാം അവസരത്തിൽ ചില ഫൗളുകൾ വന്നപ്പോൾ ആദ്യ അവസരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർ തന്നെ യഥാർകമം അടുത്തടുത്ത സ്ഥാനങ്ങളിൽ തുടർന്നു. നീരജ് മാത്രമാണ് രണ്ടാം അവസരത്തിൽ നില മെച്ചപ്പെടുത്തിയത്. അതേസമയം ടോക്കിയോയിൽ വനിതാ വിഭാ​ഗം വോളിബോൾ, ബാസ്കറ്റ് ബോൾ സ്വർണമെഡൽ പോരാട്ടങ്ങളിൽ ഇന്ന് നടക്കും. സൈക്കിളിം​ഗ്, ബോക്സിം​ഗ് ഫൈനലുകളും ഇന്ന് നടക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles