ദില്ലി: ദക്ഷിണ ഭാരതത്തിലെ ആദ്യ നവോത്ഥാന നായകനായ അയ്യാ വൈകുണ്ഠ സ്വാമികളെ ജയന്തി ദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്തുന്ന സമാജത്തിന്റെ സൃഷ്ടിക്കായി സ്വാർത്ഥതാ രഹിതമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു വൈകുണ്ഠ സ്വാമിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം വിശ്രമരഹിതമായ പ്രവർത്തനം നടത്തി. തലമുറകളെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിപ്രഭാവമാണ് സ്വാമിയെന്നും അദ്ദേഹത്തിന്റെ ജയന്തിദിനത്തിൽ പ്രണാമം അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷങ്ങളിലും ജയന്തിദിനത്തിൽ പ്രധാനമന്ത്രി മഹാത്മാവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തിരുന്നു
വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് ജയന്തിയാഘോഷം നടന്നത് . ഇത്തവണ ജയന്തി ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. തുരുവനന്തപുരത്ത് നടന്ന ജയന്തി സമ്മേളനം സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. വി എസ് ഡി പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വാമിത്തോപ്പ് മഠാധിപതി ഗുരു ബലപ്രജാപതി അടികളാർ മുഖ്യാഥിതിയായി. സിപിഎം ജില്ലാ സെക്രട്ടറി വി ജോയി MLA, DCC പ്രസിഡന്റ് പാലോട് രവി, അഡ്വക്കേറ്റ് ജി സ്റ്റീഫൻ MLA, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി വി രാജേഷ്, അഡ്വ. പൂഴിക്കുന്ന് സുദേവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.