ഭോപാല്‍: പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്ന് പോലീസ്. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയില്ലെങ്കില്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പറഞ്ഞതിനെ തുടർന്നാണ് മകൻ പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് അതിക്രൂരവും ദാരുണവുമായ കൊലപാതകം നടന്നത്.
15 കാരനെ കൊലപാതക കുറ്റത്തിന് കസ്റ്റഡിയിലെടുത്തതായി ഗുണ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. കോടാലിയിൽ തന്റെ വിരലടയാളം പതിയാതിരിക്കാന്‍ കൗമാരക്കാരന്‍ തന്റെ കൈ മെഴുകുതിരി ഉപയോഗിച്ച് പൊള്ളിച്ചതായും പോലീസ് പറഞ്ഞു.
46 കാരനായ മെഡിക്കൽ ഷോപ് ഉടമയെ ശനിയാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് മകന്‍ പറഞ്ഞു. അയല്‍ക്കാരന്‍ തന്റെ പിതാവുമായി വഴക്കിട്ടതായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു.
തുടര്‍ന്ന് പോലീസ് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതൽ അന്വേഷണത്തില്‍ കൃത്യം നടത്തിയത് അയാളല്ലെന്ന് മനസ്സിലാവുകയായിരുന്നു. മൃതദേഹം ആദ്യം കണ്ടത് മകനായതിനാല്‍ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്യുകയും മകന്റെ പങ്ക് സംശയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.