ജോലിയിലെ മികച്ച നിലവാരത്തിനും നൂതന കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കുമുള്ള പ്രധാനമന്ത്രിയുടെ ശ്രമ് യോഗി മന്ഥൻ യോജന അവാര്‍ഡിന് ഇക്കുറി കേരളത്തിൽ നിന്ന് അർഹരായത് കണ്ണന്‍ ദേവന്‍ കമ്പനി തൊഴിലാളികളായ രണ്ടു വനിതകൾക്കാണ് .ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആര്‍. ഡിവിഷനിലെ തൊഴിലാളിയായ വൈ. മഹേശ്വരിയും കന്നിമല ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ രാജകുമാരി എന്നിവരാണ് അവാർഡിന് അർഹരായവർ . നാല്‍പ്പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ആഗസ്റ്റ് 12നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും ഒദ്യോഗിക അറിയിപ്പ് ലഭിച്ചത് ഇന്നലെയാണ്. സ്വകാര്യ മേഖലയിലെ 17 സ്ഥാപനങ്ങളില്‍ നിന്നും 38 പേരാണ് അവാര്‍ഡിന് അര്‍ഹത നേടിയത്, ഇതില്‍ ഏഴ് പേരും വനിതകളാണ്.
നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള 48-കാരിയായ മഹേശ്വരി 1993ല്‍ ആണ് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ജോലിക്ക് കയറിയത്. മഹേശ്വരി പ്രതിദിനം ശരാശരി 98.77 കിലോ കൊളുന്ത് നുള്ളുന്നുണ്ട്. 21 കിലോയാണ് അടിസ്ഥാനമായി എടുക്കേണ്ടത്. 2020 ജൂലൈയില്‍ ഒരു ദിവസം ഇവര്‍ 588 കിലോ കൊളുന്ത് നുള്ളിയിരുന്നു. സ്വയം സഹായ സംഘത്തിലെ പങ്കാളിത്തം കൃഷിയിലെ അഭിരുചി, വീട്ടിലെ സേവനം എന്നിവ കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. ചെണ്ടുവരൈ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ യേശുരാജനാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
ആറാംക്ലാസ് വിദ്യാഭ്യാസമുള്ള 37-കാരിയായ രാജകുമാരി 2012-ലാണ് നയമക്കാട് എസ്റ്റേറ്റില്‍ ജോലിക്കു ചേര്‍ന്നത്. ശരാശരി പ്രതിദിനം 97.87 കിലോ കൊളുന്തു നുള്ളുന്ന രാജകുമാരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലാണ്. പശുവളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലും ഈ വനിത സാന്നിധ്യമറിയിക്കുന്നു. നയമക്കാട് എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ പാണ്ടിരാജാണ് ഭര്‍ത്താവ്. ഇവർക്കും രണ്ട് മക്കളുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona