തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റ് പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്നവില തുടരുകയാണ്. മുരിങ്ങക്കായയ്ക്ക് വില കുത്തനെ കൂടി. മൂന്നൂറ് രൂപയാണ് കിലോ. വെണ്ട കിലോയ്ക്ക് എഴുപതും ചേനയും ബീന്‍സും കാരറ്റും കിലോക്ക് അറുപതും രൂപയാണ് വില. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലകൂടാൻ കാരണം. അതേസമയം ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്.