കൊച്ചി: ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് നടൻ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിൽ വിനോദ് വേഷമിട്ടിട്ടുണ്ട്.
എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ് വിനോദ്. ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്‌സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ് 14ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് നിര്‍മാതാവായ സാന്ദ്രാ തോമസ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്. തൃശ്ശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പോലീസ് പിടികൂടിയത്.