ദില്ലി: പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി പ്രതിരോധ വകുപ്പിലെ അതിരഹസ്യ രേഖകൾ ചോർത്തിയ സംഭവത്തിൽ സൈനികൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഇപ്പോൾ ആഗ്ര കന്റോണ്മെന്റിൽ ക്ലർക്കായി ജോലി ചെയ്യുന്ന സൈനികൻ പരംജിത്, പൊഖ്റാൻ സൈനിക ക്യാമ്പിലേക്ക് പച്ചക്കറി വിതരണം ചെയ്തിരുന്ന ഹബീബ് ഖാൻ എന്ന ഹബീബുർ റഹ്മാർ എന്നിവരെയാണ് ദില്ലി പോലീസ് അറസ്റ്റു ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇവരെ പോലീസ് അറസ്റ്റ്ചെയ്തത്.
രാജസ്ഥാനിലെ പൊഖ്റാനിലുള്ള കരസേനയുടെ ബേസ്ക്യാമ്പിൽ ജോലി ചെയ്തിരുന്ന പരംജിതിന് പണം നൽകിയാണ് ഹബീബ് രഹസ്യ രേഖകൾ സംഘടിപ്പിച്ചത്. അതിർത്തിക്കപ്പുറത്തേക്ക് ഇത് കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഹബീബിന്റെ ബന്ധുക്കളാണ് ഈ രേഖകൾ കൈപ്പറ്റിയിരുന്നതെന്നും ഇത് ഐ.എസ്.ഐക്ക് വേണ്ടിയായിരുന്നെന്നും പോലീസ് പറയുന്നു മാത്രമല്ല ഹവാല ഇടപാട് വഴിയാണ് ഇതിനു പ്രതിഫലമായി പണം നൽകിയിരുന്നതെന്ന് പോലീസ് കമ്മീഷണർ പ്രവീൺ രഞ്ജൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രഹസ്യ വിവരത്തെ തുടർന്ന് ഹബീബ് ഖാൻ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് സൈനികൻെറ പങ്ക് വെളിപ്പെട്ടത്.