കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉന്നതരുണ്ടെന്ന് കരുതുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനസർക്കാരിനെതിരെയുള്ള ആരോപണം ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന് പിന്നിലാരെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. അന്വേഷണം വൈകുന്നു എന്നത് ശരി വച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി പ്രതികരിച്ചത്. എന്നാലും, കേസന്വേഷണത്തിന് എടുക്കുന്ന സമയം ഏജന്‍സിയുടെ അന്വേഷണ രീതിയേയും കേസിനേയും ആശ്രയിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാനോ ഇടപെടാനോ ഇല്ലെന്ന് അനുരാഗ് ഠാക്കൂര്‍ വ്യക്‌തമാക്കി.
മുഖ്യ പ്രതിയുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണമയച്ചതെന്ന നിലപാടിലും മന്ത്രി ഉറച്ചുനില്‍ക്കുകയാണ്. മൊഴികളും തെളിവുകളും അതീവ ഗൗരവത്തോടെ കാണുന്നു. ഇതേ ഗൗരവത്തോടെ തന്നെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.