93000 വരുന്ന പാകിസ്ഥാൻ സൈനികൾ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങണം. പാക് സൈന്യം ഇന്ത്യൻ സൈന്യത്തെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കണം ശേഷം ഇന്ത്യൻ ജനറൽ ജഗ്ജീത് സിംഗ് അറോറ പറയുന്നത് പോലെ അനുസരിക്കണം. സമാധാനം കാംക്ഷിക്കുന്ന ഒരു രാജ്യത്തിനെതിരെ കാട്ടിയ സൈനിക സാഹസത്തിന് പാകിസ്ഥാൻ അനുഭവിക്കേണ്ടിവന്ന നാണക്കേടാണ് ചരിത്രത്തിലെ ഈ അദ്ധ്യായം. മനസ്സില്ലാ മനസ്സോടെ ഗത്യന്തരമില്ലാതെ കുനിഞ്ഞ ശിരസ്സുമായി പാക് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി ഇൻസ്ട്രുമെൻറ് ഓഫ് സറണ്ടർ എന്ന കരാർ ഒപ്പുവച്ചതോടെ സൈനികരുടെ എണ്ണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കീഴടങ്ങലിനും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിക്കും ഇന്ത്യയുടെ വിജയത്തിനും ലോകം സാക്ഷിയായി.
1971 ഡിസംബർ 3 മുതൽ 16 വരെ നീണ്ടുനിന്ന 13 ദിവസത്തെ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യവും ബംഗ്ലാദേശ് മുക്തി വാഹിനിയും ചേർന്ന് പാകിസ്ഥാൻ സൈന്യത്തെ തകർത്ത് തരിപ്പണമാക്കി. INS വിക്രാന്തിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങൾ ചിറ്റഗോങ്ങ് തുറമുഖം അടക്കം പാകിസ്ഥാൻ സൈനിക താവളങ്ങൾ തകർത്ത് മുന്നേറിയെ ഇന്ത്യയെ തടുക്കാൻ ഒരു ഘട്ടത്തിലും പാകിസ്ഥാന് സാധിച്ചില്ല. ഒടുവിൽ പാക് സൈന്യം തോറ്റ് പിന്മാറാൻ ഒരുങ്ങുമ്പോഴാണ് ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ പാകിസ്ഥാന്റെ വഴി തടഞ്ഞത്. ഉടമ്പടിയിൽ ഒപ്പുവയ്ക്കാതെ മടങ്ങാൻ പാകിസ്ഥാനെ ഇന്ത്യ അനുവദിച്ചില്ല. കിഴക്കൻ പാകിസ്ഥാനിൽ പാക് ഭരണകൂടവും സൈന്യവും നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആ ഭൂഭാഗത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നീങ്ങിയത്. ബംഗ്ലാ പോരാളികൾ നയിച്ച ഒന്നരലക്ഷത്തിലധികം പേരുടെ സൈന്യമായ മുക്തിവാഹിനിയുടെ രൂപീകരണമാണ് പാകിസ്ഥാനെ കിഴക്കൻ പാകിസ്ഥാനിൽ നിന്ന് തുരത്തിയത്. റിസർച് അനാലിസിസ് വിങ് എന്ന ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ഥാപകനായ രാമേശ്വർ നാഥ് കാവോയുടെ ബുദ്ധിയാണ് മുക്തിവാഹിനി. 51 വർഷങ്ങൾക്ക് മുമ്പ് ശത്രുവിനെ തറപറ്റിച്ച വിജയത്തിനായി ജീവൻ നൽകിയ ധീര സൈനികരെ അനുസ്മരിച്ചാണ് രാജ്യം ഈ വിജയ ദിവസവും ആചരിക്കുന്നത്.