ചെന്നൈ- നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിൻ്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. വിജയകാന്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ തുടരുകയാണെന്നും എന്നാൽ, ആരോഗ്യനില മെച്ചപ്പെടുന്ന ലക്ഷണങ്ങൾ ഉണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു.
‘വിജയകാന്തിൻ്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശ്വാസകോശ സംബന്ധമായ ചികിത്സ ആവശ്യമാണ്. അതിനാൽ, കൂടുതൽ ചികിത്സക്കായി 14 ദിവസം കൂടി ആശുപത്രിയിൽ തുടരണം. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’-ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നവംബർ 18നാണ് തൊണ്ടയിലെ അണുബാധയെ തുടർന്ന് നടനെ ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പതിവ് പരിശോധനക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ അറിയിച്ചിരുന്നു.
ആരോഗ്യപ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും സിനിമയിൽ നിന്നും അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. വിജയ്കാന്തിൻ്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.