Saturday, May 25, 2024
spot_img

ബംഗ്ലാദേശിലെ ആക്രമണങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമി ലക്ഷ്യം ഇതുമാത്രം !!!

നവഖാലിയിലെയും കൊമില്ലയിലെയും ഹിന്ദുവേട്ടയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം.

പാക് പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിയും ചേര്‍ന്നാണ് കലാപം ആസൂത്രണം ചെയ്യുന്നതെന്ന അവാമി ലീഗിന്റെ ആരോപണത്തിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ഇത് വ്യക്തമാക്കിയത്.

കാബൂളില്‍ താലിബാന്‍ പിടിമുറുക്കിയതോടെ തീവ്രവാദശക്തികള്‍ എല്ലായിടത്തും കലാപത്തിന് ആസൂത്രണം നടത്തുകയാണെന്നാണ് ഭരണകക്ഷി കൂടിയായ അവാമി ലീഗ് ചൂണ്ടിക്കാണിക്കുന്നത്. 1972ലെ മതേതര ഭരണസംവിധാനത്തിലേക്ക് ബംഗ്ലാദേശ് മടങ്ങണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെ ഇസ്ലാമികരാജ്യമാക്കിയ 1980ലെ ഇര്‍ഷാദ് സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ ഷെയ്ഖ് ഹസീന തയ്യാറാകണമെന്നും പാക് സ്‌പോണ്‍സേര്‍ഡ് ജമാ അത്തെ ഇസ്ലാമിയെ അടിയന്തരമായി നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് വാര്‍ത്താപ്രക്ഷേപണവകുപ്പ് മന്ത്രി മുറാദ് ഹസ്സന്‍ അടുത്തിടെ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.

അതേസമയം ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യയും ലോകരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ വ്യാപക അറസ്റ്റ്. 130ലേറെ കലാപകാരികളെ പോലീസ് പിടികൂടി. 285 പേരുടെ പേരിലും പേരറിയാത്ത 4,000-5,000 പേര്‍ക്കുമെതിരെ പോലീസ് 18 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന ചര്‍ച്ചകള്‍ ബംഗ്ലാദേശ് മാധ്യങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് കടുത്ത നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ദുര്‍ഗാപൂജയ്ക്കിടെ അരങ്ങേറിയ അക്രമങ്ങള്‍ക്ക് കാരണമായ തീവ്രവാദികള്‍ക്കതിരെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു. കോമില്ല ആക്രമത്തിലെ പ്രധാനപ്രതിയെ കോക്‌സബസാര്‍ പ്രദേശത്ത് നിന്ന് പിടികൂടി. ബംഗ്ലാദേശ് പോലീസ് മൂന്ന് കുറ്റവാളികളെ തിരിച്ചറിഞ്ഞു, ഇവരെയും ഉടന്‍ പിടികൂടുമെന്ന് ഖാന്‍ പറഞ്ഞു. അക്രമങ്ങള്‍ അരങ്ങേറിയ മേഖലകള്‍ നിയന്ത്രണത്തിലാണ്. അവിടെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ട്.

ഇരുപത്തിരണ്ട് ജില്ലകളിലാണ് സുരക്ഷാ സേനയെ വിന്യസിച്ചത്. വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെട്ടതുമുതലാണ് ബംഗ്ലാദേശ് അക്രമികള്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തുന്നു. ബംഗ്ലാദേശുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുമ്ബോഴും ഹിന്ദു വംശഹത്യക്കെതിരെ മൗനം പാലിക്കില്ല എന്ന സന്ദേശം ഇന്ത്യ നല്‍കിക്കഴിഞ്ഞു.
അതേസമയം ,
ബംഗ്ലാദേശ് മുനുഷ്യാവകാശ സംഘടനയായ എയിന്‍ സലിഷ് കേന്ദ്രയുടെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍ 3600 ആക്രമണങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് നടന്നത്. മൊത്തം ജനസംഖ്യയില്‍ 8.5 ശതമാനമാണ് ഹിന്ദു വിഭാഗം. 90 ശതമാനവും മുസ്ലിം വിഭാഗക്കാരാണ്. ക്രിസ്ത്യന്‍, ബുദ്ധ വിഭാഗവും രാജ്യത്തുണ്ട്. കഴിഞ്ഞ ദശകങ്ങള്‍ക്കുള്ളില്‍ ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കണക്കുകളില്‍ കാണാം. 1980 കളില്‍ 13.5 ശതമാനമായിരുന്നു ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ.

1940 കളില്‍ മേഖലയിലെ 30 ശതമാനവും ഹിന്ദു വിഭാഗമായിരുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം മൂലം ഇവര്‍ മതം മാറുകയോ നാട് വിടുകയോ ചെയ്യുന്നതാണ് . രാജ്യത്തെ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടിയും ജോലി തേടിയും മറ്റും വലിയൊരു വിഭാഗം വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറുന്നു. അഫ്ഗാനിസ്താനും പാകിസ്താനും സമാനമായി ന്യൂനപക്ഷങ്ങളെ മത നിന്ദ ആരോപിച്ച്‌ വധിക്കുന്നതും മറ്റൊരു കാരണമാണ്.

ബംഗ്ലാദേശ് എന്ന രാജ്യം രൂപീകൃതമാവുമ്ബോള്‍ മതേതര ഭരണഘടനയായിരുന്നു രാജ്യത്തിന്. 1970 ഭരണഘടനയില്‍ വരുത്തിയ അഞ്ചാമത്തെ ഭേദഗതിയിലൂടെ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് മാറ്റി. 1980 ല്‍ രാജ്യത്തെ സ്‌റ്റേറ്റ് റിലീജിയന്‍ ആയി ഇസ്ലാം മതത്തെ അവരോധിച്ചു. അതേസമയം 2010 രാജ്യത്ത ഹൈക്കോര്‍ട്ട് വിധിയില്‍ രാജ്യത്ത് എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഒരു പോലെയുണ്ടെന്ന് പറയുന്നു. എന്നാല്‍ മതേതരത്വത്തിന് ഭരണഘടനയില്‍ പ്രധാന്യമില്ലാത്തത് രാജ്യത്ത് ഭൂരിപക്ഷ വാദവും തീവ്രവാദവും ശക്തിപ്പെടാനിടയാക്കി.

Related Articles

Latest Articles