കൊച്ചി: പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കുന്നത് ആലുവ ജെ എഫ് സി എം കോടതി മാറ്റി വെച്ചു. കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുനി അമ്മയ്ക്ക് നല്‍കിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. കേസിലെ ഗൂഢാലോചനെയക്കുറിച്ച് സുനി വെളിപ്പെടുത്തിയത് സംബന്ധിച്ചും ശോഭന ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്നാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ നടന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. വെള്ളിയാഴ്ച്ചവരെ അറസ്റ്റുണ്ടാവില്ലെന്ന് പ്രതിഭാഗത്തിന് ഉറപ്പ് ലഭിച്ചു.
രഹസ്യവിചാരണയുമായി ബന്ധപ്പെട്ട വിചാരണക്കോടതി നൽകിയ ഉത്തരവ് മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.