സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ശ്രദ്ധേയമാകുന്നത് നടൻ ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകളാണ്. പിതാവ് ശ്രീനിവാസനെ കുറിച്ച് പ്രചരിച്ച വ്യാജ മരണ വാര്‍ത്തകളെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണത്.
ഹൃദയ സംബന്ധമായ അസുഖത്ത തുടര്‍ന്നു ചികിത്സക്കായി ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് മരിച്ചുവെന്ന് ചില ഓണ്‍ലൈനുകളിലും സോഷ്യല്‍മീഡിയ പേജുകളിലും വാര്‍ത്തകള്‍ വന്നത്.
മാര്‍ച്ച് അവസാനം നെഞ്ചുവേദന ഉണ്ടാകുകയും തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആന്‍ജിയോഗ്രാമില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശ്രീനിവാസന് ബൈപാസ് സര്‍ജറി ചെയ്തത്.
അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്നായിരുന്നു ചോദിച്ചത്.
അച്ഛനോടൊപ്പം നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. അച്ഛന്റെ പേരില്‍ മാത്രമല്ല മുമ്ബും ഒരുപാട് താരങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സലിംകുമാര്‍ മരിച്ചെന്ന് എത്രയോ തവണ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല.
അതിന്റെയൊന്നും ആവശ്യമില്ല. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടില്‍ ആരും ഇതേക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ടുമില്ല. മരണ വാര്‍ത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛന്‍ ഭേദമായി വരികയായിരുന്നു.
വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയ കാര്യം. അച്ഛന്‍ എത്രയും പെട്ടെന്ന് സുഖപ്പെടുക. ആരോഗ്യനില മെച്ചപ്പെടുക എന്നതാണല്ലോ പ്രധാനം. അതില്‍ മാത്രമേ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളൂ.
അതുകൊണ്ട് തന്നെ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ല. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. പഴയ സ്ഥിതിയിലെത്താന്‍ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂര്‍ണമായും ഭേദപ്പെടാന്‍ കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങള്‍ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോള്‍ കുറവുണ്ട്. സ്‌ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണം ധ്യാന്‍ പറയുന്നു.