ബംഗളൂരു: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ കര്‍ണാടകയില്‍ പൊലീസ് പിടിയില്‍.
ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് ചന്ദനം കടത്തുന്നതിനിടെ അറസ്റ്റിലായത്.
കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.’പുഷ്പ’ ചിത്രം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് അയാള്‍ കള്ളക്കടത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു.
ഇയാൾ ട്രക്കില്‍ രക്തചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറി നിറച്ച പെട്ടികൾ അടുക്കിവച്ച് കോവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു തടികള്‍ കടത്തിയത്.
എന്നാൽ പോലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടി ട്രക്കില്‍ നിന്നും കണ്ടെത്തി.
അതേസമയം സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയില്‍ അല്ലു അര്‍ജുന്‍ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സിനിമ ഇന്ത്യയൊട്ടാകെ ഗംഭീര പ്രദര്‍ശനവിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ ഹിറ്റാവുകയും ചെയ്തു.